ഹൂസ്റ്റൺ: ദൈവം തന്റെ ആത്മാവിനെ മനുഷ്യന്റെ ഉള്ളിലേക്കു ഊതിയപ്പോൾ മനുഷ്യന് ജീവൻ ലഭിച്ചെന്നും എന്നാൽ പാപം വന്നപ്പോൾ മനുഷ്യൻ ആത്മാവിൽ നിന്നും പിന്മാറി തുടങ്ങിയെന്നും ഡോ. ലീന കെ. ചെറിയാൻ.
ആത്മാവില്ലാത്ത ശരീരം ജീവിച്ചിരിപ്പില്ലാത്തതുപോലെ, ആത്മീയ ബന്ധം നഷ്ടമായ മനുഷ്യനും ശൂന്യതയിലായി. "ദൈവത്തിന്റെ ആത്മാവും മനുഷ്യന്റെ ആത്മീയാവസ്ഥയും' തമ്മിലുള്ള ബന്ധത്തെ അപഗ്രഥിച്ച് ഇന്റർനാഷണൽ പ്രയർലെെൻ സംഘടിപ്പിച്ച 600-ാമത് സമ്മേളനത്തില് മുഖ്യ സന്ദേശം സന്ദേശം നല്കുകയായിരുന്നു ഡോ. ലീന.
നമ്മുടെ ഹൃദയം ദൈവത്തിന്റെ ആത്മാവിനായി തുറക്കാം. നമുക്കുള്ളിൽ ദാഹം ഉണ്ടാവട്ടെ, പ്രാർഥനയിലൂടെ, വിശ്വാസജീവിതത്തിലൂടെ, കൂട്ടായ്മകളിലൂടെ നാം ആത്മാവിനാൽ നിറയട്ടെ. നമ്മുടെ ഓരോ വാക്കും പ്രവൃത്തിയും ദൈവത്തിന്റെ മഹത്വത്തിനായിരിക്കട്ടെ എന്ന് ലീന കൂട്ടിച്ചേർത്തു.
എബ്രഹാം കെ. ഇഡിക്കുളയുടെ (ഹൂസ്റ്റൺ) പ്രാരംഭ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ ഐപിഎൽ കോഓർഡിനേറ്റർ സി.വി. സാമുവേൽ ആമുഖ പ്രസംഗം ചെയ്തു. കഴിഞ്ഞ 600 ആഴ്ചകളിൽ മുടങ്ങാതെ പ്രാർഥന നടത്തുവാൻ കഴിഞ്ഞുവെന്നത് ദൈവീക കൃപ ഒന്ന് മാത്രമാണെന്നു സി.വി.എസ് പറഞ്ഞു.
ഐപിഎൽ കോഓർഡിനേറ്റർ ടി.എ. മാത്യു (ഹൂസ്റ്റൺ) മുഖ്യാതിഥി ഡോ. ലീന കെ. ചെറിയാനെ (അസിസ്റ്റന്റ് പ്രഫസർ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് ആൻഡ് റിസർച്ച് സെന്റർ, സെന്റ് തോമസ് കോളജ്, കോഴഞ്ചേരി, ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ പള്ളി വികാരി റവ. ജിജോ എം. ജേക്കബിന്റെ ഭാര്യ) പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.
ഗ്രേസി വട്ടക്കുന്നേൽ ഹൂസ്റ്റൺ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. വൽസ മാത്യു (ഹൂസ്റ്റൺ) മധ്യസ്ഥ പ്രാർഥനയ്ക്കു നേതൃത്വം നൽകി. തുടർന്ന് ഡോ. ലീന കെ. ചെറിയാൻ മുഖ്യ സന്ദേശം നൽകി.
ഐപിഎൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർഥനാ യോഗങ്ങളിൽ നിരവധി പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോഓർഡിനേറ്റർ ടി.എ. മാത്യു പറഞ്ഞു. തുടർന്ന് നന്ദി രേഖപ്പെടുത്തി.
സമാപന പ്രാർഥനയും ആശീർവാദവും റവ. ജിജോ എം. ജേക്കബ് (ഹൂസ്റ്റൺ) നിർവഹിച്ചു. ഷിബു ജോർജ് (ഹൂസ്റ്റൺ), ജോസഫ് ടി. ജോർജ് (രാജു, ഹൂസ്റ്റൺ) എന്നിവർ ടെക്നിക്കൽ കോഓർഡിനേറ്ററായിരുന്നു.
ഈ മാസം 18ന് നടക്കുന്ന 601-ാമത് സെഷനിൽ റവ. ടിറ്റി യോഹന്നാൻ (വികാരി, ഫിലാഡൽഫിയ മാർത്തോമ്മാ ചർച്ച്, പിഎ) മുഖ്യ പ്രഭാഷകനായിരിക്കും.